ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം: കേരള സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഇന്ധനത്തിനും മദ്യത്തിനും സെസ് വാങ്ങിയിട്ടും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. കേന്ദ്രത്തിൻ്റെ മാർഗ നിർദേശങ്ങൾക്ക് പുറമെ അരികുവൽക്കരിക്കപ്പെട്ടവർക്കായി പ്രത്യേക സഹായമായും പെൻഷൻ വിതരണം ചെയ്യുന്നുണ്ട്.

പെൻഷൻ വിതരണത്തിനായി ഒരു മാസം 900 കോടി രൂപയാണ് സർക്കാരിന് ചെലവ്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം. സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.